ചണ്ഡിഗഡ്: ഹൈന്ദവ ഘോഷയാത്രയ്ക്ക് നേരെ അക്രമികൾ കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതിനെ തുടർന്ന് ഹരിയാനയിലെ നുഹിൽ സംഘർഷം .ഗുരുഗ്രാമിലെ സിവിൽ ലൈനിൽ നിന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ ഗാർഗി കക്കർ പച്ചക്കൊടി കാട്ടിയ 'ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര' നൂഹിലെ ഖേദ മോഡിന് സമീപം എത്തിയപ്പോൾ ഒരു സംഘം ആളുകൾ തടയുകയായിരുന്നു.
'ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായി, കുറഞ്ഞത് നാല് കാറുകളെങ്കിലും കത്തിച്ചു.' പൊലീസ് പറഞ്ഞു.
സംഭവ സ്ഥലത്തേക്ക് അയൽ ജില്ലകളിൽ നിന്ന് കൂടുതൽ സൈനികരെ അയച്ചതായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുക എന്നതിനാണ് പ്രഥമ പരിഗണന. സമാധാനം നിലനിർത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്ററിൽ സേനയെ അയക്കാനും ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. അതേസമയം സംസ്ഥാന സർക്കാർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ബുധനാഴ്ച വരെ നിർത്തി വച്ചു. ആളുകൾ കൂട്ടംകൂടുന്നതിനും നിരോധനമുണ്ട്.
പ്രദേശത്ത് ക്രമസമാധാനപാലനത്തിനായി പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി.
0 Comments